മലപ്പുറം ജില്ലയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ പൊന്നാനിയിലെ മുസ്ലിം വീടുകളില്‍ ഒരു ക്രിസ്ത്യന്‍ മിഷനി കഴിഞ്ഞയാഴ്ച വിതരണം ചെയ്ത പുസ്തകത്തിന്‍റെ പുറം കവറാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. പുസ്തകത്തിന്‍റെ പേര് “ഒരു അന്വഷണത്തിന്റെ അന്ത്യം”, ഗ്രന്ഥകര്‍ത്താവിന്‍റെ പേരായി പുസ്തകത്തില്‍ കാണിച്ചിരിക്കുന്നത് ഖിസ്സിസ് കെ ഷാലിയഖ് എന്നാണ്. മലപ്പുറം ജില്ലയിലെ ഒരു പാരമ്പര്യ പുരോഹിത കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഷാലിയാഖ് എന്ന വ്യക്തിയുടെ ക്രിസ്തുമതാശ്ലേഷമാണ് പുസ്തകത്തിന്‍റെ ഇതിവൃത്തം എന്നാണ് പുസ്തകത്തിന്‍റെ പിന്‍ചട്ടയില്‍ ഈ പുസ്തകത്തെ ക്കുറിച്ച് പരിചയപ്പെടുത്തുന്നത്,
ഈ പുസ്തകം കണ്ടപ്പോള്‍ കൌതുകം തോന്നിയത് ഖിസ്സിസ് കെ ഷാലിയഖ് എന്ന പേരാണ്. മുസ്ലിംകളോ ക്രിസ്ത്യാനികളോ ഇത്തരം ഒരു പേര് കേരളത്തില്‍ ഉപയോഗിക്കുന്നത് കെട്ടിട്ടില്ല, മലപ്പുറം ജില്ലയില്‍ ജീവിക്കുന്നു എന്നവകാശപ്പെടുന്ന ഇത്തരം ഒരു ക്രിസ്ത്യാനിയെക്കുറിച്ച് മുമ്പ് കേട്ടിട്ടും ഇല്ല. പുസ്തകത്തില്‍ പറയുന്നത് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത് `1977 ല്‍ ഇന്ഗ്ലീഷ് ഭാഷയില്‍ ആണെന്നാണ്. ഏതായിരുന്നാലും ഗ്രന്ഥകര്‍ത്താവിനെ ക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ പുസ്തകത്തിന്‍റെ പേര് ഇന്റര്‍നെറ്റില്‍ ചെയ്തു.
നെറ്റില്‍ സേര്‍ച്ച് ചെയ്തപ്പോള്‍, ഈ പുസ്തകത്തിന്‍റെ ഇന്ഗ്ലീഷ് മൂലം അതെ പടി പല മിഷനറിസംഘടകളുടെ വെബ്സൈററ്റുകളിലും ലഭ്യമാണ് എന്ന് മനസ്സിലായി. ഗ്രന്ഥ കര്‍ത്താവ് പക്ഷെ ഖിസ്സിസ് കെ ഷാലിയഖ് അല്ല മറിച്ചു ഫാദര്‍ കെ കെ അലവി ആണ്!. ആ വെബ്സൈറ്റുകള്‍ ഈ പുസ്തകത്തെ പരിചയപ്പെടുത്തുന്നത് , ഇന്ത്യയിലെ മലപ്പുറം എന്ന മുസ്ലിംകള്‍ തിങ്ങി പ്പാര്‍ക്കുന്ന പ്രദേശത്ത് ക്രിസ്ത്യാനികള്‍ മുസ്ലിംകളില്‍ നിന്ന് അനുഭവിക്കുന്ന പീഡനത്തെ ക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. ഫാദര്‍ അലവിയുടെ പീഡന കഥ, മുസ്ലിംകള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തുന്ന കൊടിയ പീഡനത്തിന്റെ ചെറിയ ഒരു ഉദാഹരണം മാത്രമായാണ് അവര്‍ അവതരിപ്പിക്കുന്നത്. ഇന്റെര്‍നെറ്റില്‍ മിഷനറി സൈറ്റുകളില്‍ കൊടുത്തിരിക്കുന്ന വിവരം അനുസരിച്ച് ഈ പുസ്തകം ഇന്ഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് സ്വിറ്റ്സര്‍ലന്റിലെ ഒരു മിഷനറി സംഘടനയാണ്. മലയാളത്തില്‍ എനിക്ക് കിട്ടിയ ഈ പുസ്കതത്തിന്റെ ആ മുഖത്തില്‍ പറയുന്നതനുസരിച്ച്, പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചത് 1977ല്‍ ഇന്ഗ്ലീഷില്‍ ആണ്, പിന്നീട് അറബിയില്‍ പരിഭാഷപ്പെടുത്തി ഈജിപ്തില്‍ പ്രസിദ്ധീകരിച്ചു. അതെ പോലെ തെന്നെ മലയാളത്തിലും മറ്റു ലോക ഭാഷകളിലും ഭാഷകളിലും അതിന്‍റെ പരിഭാഷയും വന്നു.
ഈ ഫാദര്‍ അലവിയെ ക്കുറിച്ച് ഞാന്‍ ആദ്യം കേള്‍ക്കുന്നത് കുറെ വര്‍ഷങ്ങള്‍ക്കു മുമ്പാണ്. മര്‍കസുല്‍ ബിഷാറ എന്ന പേരില്‍, മഞ്ചേരി കേന്ദ്രമായി മുസ്ലിംകള്‍ക്കിടയില്‍ മിഷനറി പ്രവര്‍ത്തനം നടത്താന്‍ വേണ്ടി സ്ഥാപനം ഉണ്ടാക്കിയ വ്യക്തിയായിരുന്നു ഫാദര്‍ അലവി. ദുരൂഹമായി പ്രവര്‍ത്തന രീതിയുണ്ടായിരുന്ന ഈ സ്ഥാപനം പിന്നീട് പെണ്‍വാണിഭ ആരോപണങ്ങളില്‍ പെടുകയും പോലീസ് കേസെടുക്കുകയും ചെയ്തതിന് ശേഷം അടച്ചു പൂട്ടുകയാണ് ഉണ്ടായത് . ഫാദര്‍ അലവിയെക്കുറിച്ചോ, മര്‍കസുല്‍ ബിഷാറയെ ക്കുറിച്ചോ പിന്നീട് അധികം ഒന്നും ഞാന്‍ കേട്ടിട്ടില്ല. അദ്ദേഹം ഇപ്പോഴും മിഷനറി രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും അറിയില്ല.
ഏതായിരുന്നാലും ഈ പുസ്തകത്തില്‍ മലപ്പുറം ജില്ലയിലെ മുസ്ലിംകളെ അത്യന്തം ക്രൂരന്മാരും ഭീകരന്മാരുമായാണ് ചിത്രീകരിക്കുന്നത്. മുസ്ലിം ആയിരുന്ന ഒരു വ്യക്തി ക്രിസ്തുമതത്തെ ക്കുറിച്ച് പഠിച്ചു, ഇസ്ലാമിനെയും ക്രിസ്തുമതത്തെയും താരതമ്യം ചെയ്തു ക്രിസ്തുമതത്തിന്റെ മേന്മ വിവരിക്കാന്‍ വേണ്ടി എഴുതിയ ഒരു പുസ്തകം ആയിരുന്നു ഇതെങ്കില്‍ എനിക്ക് എതിര്‍പ്പുണ്ടാകുമായിരുന്നില്ല. എന്നാല്‍ ഈ പുസ്തകത്തില്‍, ഖിസ്സിസ് കെ ഷാലിയഖ് എന്ന ഫാദര്‍ അലവി നേരിടേണ്ടി വന്നു എന്ന് പറയുന്ന പീഡനങ്ങള്‍ അത്യന്തം ഭീകരമായ് രീതിയില്‍ വിവരിച്ചു അത് ഇസ്ലാമിന്‍റെ പേരില്‍ ആരോപിക്കുകയാണ് ചെയ്യുന്നത്. മത സമൂഹങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയും അകല്‍ച്ചയും വെറുപ്പും വളര്‍ത്താന്‍ മാത്രം ഉതകുന്നതാണ് ഈ പുസ്തകം. മലപ്പുറം ജില്ലയില്‍ കൃസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന് പാശ്ചാത്യനാടുകളില്‍ പ്രചരിപ്പിക്കുന്നത് മിഷനറി ഫണ്ടിങ്ങിനു സഹായകരാമയെക്കാം, എന്നാല്‍ വിവിധ മത വിഭാഗങ്ങള്‍ അത്യന്തം സൌഹൃതതോടെ കഴിയുന്ന, പൊന്നാനി പോയുള്ള ഗ്രാമ പ്രദേശങ്ങളില്‍ ഒരു സമൂഹത്തെ മൊത്തം കരിവാരിത്തെക്കുന്ന ഇത്തരം വിതരണം ചെയ്യുന്നത് അത്യന്തം അപകടകരമാണ്. സമുദായങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധയും കാലുശ്യവും വളര്‍ത്താന്‍ മാത്രമേ ഇത്തരം പുസ്തകങ്ങള്‍ ഉതകൂ.
പുസ്തകത്തിന്‍റെ ഉള്ളടക്കം
ഖിസ്സിസ് കെ ഷാലിയഖ് എന്ന വ്യക്തി ക്രിസ്റ്യാനിയിലേക്ക് മതം മാറുന്നതും അതിനോടനുബന്ധിച്ചു നേരിടേണ്ടി വരുന്ന പീഡനങ്ങളും ആണ് പുസ്തകത്തിന്‍റെ മുഖ്യ പ്രദിപാദനം. പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന സമയത്ത് ഈ ഖിസ്സിസ് കെ ഷാലിയഖിന്റെ പ്രായം എത്രയാണെന്നറിയെണ്ടേ? വെറും പതിനൊന്ന് വയസ്സ്, അഥവാ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥി. മലപ്പുറം ജില്ലയിലെ ചെറുകുന്ന് ദേശത്ത് ഒരു “മുസ്ലിം പുരോഹിതന്‍റെ” മകനായാണത്രേ ഖിസ്സിസ് ജനിച്ചത്. അങ്ങിനെ കോട്ടക്കലില്‍ ഉള്ള ഗവര്‍മെന്റ് മാപ്പിള യു പി സ്കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍, ഒരു ദിവസം കോട്ടക്കല്‍ ചന്തയില്‍ വെച്ച്, ഒരു മിഷനറി വിതരണം ചെയ്യുകയായിരുന്ന “തമ്പിയുടെ ഹൃദയം” എന്നാ പുസ്തകം ഖിസ്സിസിന് ലഭിക്കുവാന്‍ ഇടയായി. സുഹൃത്തിന് കിട്ടിയ പുസ്തകം അവന്‍ “നസ്രാണികളോടുള്ള ഒടുങ്ങാത്ത വിരോധം പ്രകടിപ്പിക്കാനായി പിച്ചിച്ചീന്തി ക്കളഞ്ഞു". നസ്രാണികള്‍ എന്ന് “മുസ്ലിംകളായ ഞങ്ങള്‍ വിളിക്കുന്ന” ക്രിസ്ത്യാനികളോട് എനിക്കും പുച്ഛമനോഭാവം ആയിരുന്നു എന്നും ഖിസ്സിസ് പറയുന്നുണ്ട്. പിന്നീട് ഈ പുസ്തകത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്, ഖിസ്സിസ് എന്ന ആറാം ക്ലാസുകാരന്‍, ക്രിസ്തുവിനെ ക്കുറിച്ച് കൂടുതല്‍ അറിയാന്‍ തപാല്‍ വഴി നടത്തെപ്പെടുന്ന ബൈബിള്‍ പഠന പദ്ധതിയില്‍ ചേര്‍ന്നു.
ഇതറിഞ്ഞ ഖിസ്സിസിന്റെ പിതാവ് അയാളെ ഒരു തൂണില്‍ കെട്ടിയിട്ട് അവശനാകുന്നത് വേരെ പൊതിരെ തല്ലുന്നു. എന്നിട്ട് പറഞ്ഞു. “മുസ്ലിംകളായ നാം ഇത്തരം പുസ്തകങ്ങള്‍ വായിച്ചു കൂടാ. അവ ഹറാം ആണ്. പ്രത്യേകിച്ച് ക്രിസ്ത്യാനികളുടെ പുസ്തകങ്ങള്‍. കാരണം അവ അത്യാകര്‍ഷകമത്രേ അവ വായിച്ചാല്‍ നാം കൂടെ ക്രിസ്ത്യാനികളായി പോകും..”
ഖിസ്സിസ് എന്ന പതിനൊന്ന് കാരന്‍ പിന്നീട് ഖുറാനിലും “ഖിസ്സസുല്‍ അമ്പിയാ” പോലെയുള്ള മത ഗ്രന്ഥങ്ങളിലും യേശുവിനെ ക്കുറിച്ച് എന്ത് പറയുന്നു എന്ന് സമഗ്രമായി പഠിക്കുന്നു. പുസ്തകത്തില്‍ പിന്നീട് കൊടുത്തിട്ടുള്ളത് ഖിസ്സിസ്സിന്റെ സമഗ്ര പഠനം വഴി കണ്ടത്തിയ, യേശുവിനെ ക്കുറിച്ച് പറയുന്ന കുറെ ഖുര്‍ആന്‍ വചനങ്ങളാണ്. ഏതായിരുന്നാലും സംശയങ്ങള്‍ വര്‍ദ്ധിച്ച ഖിസ്സിസ് മലപ്പുറത്തെ ക്രിസ്ത്യന്‍ മിഷനറി ആശുപത്രില്‍ പോയി, മിഷനറി റവ.റോളണ്ട് ഇ. മില്ലറെ കാണുന്നു. അദ്ദേഹം പ്രായപൂര്തിയായിട്ടില്ലാത്ത ഖിസ്സിസിനോട് സണ്ടേസ്കൂളില്‍ ചേരാന്‍ ആവശ്യപ്പെടുന്നു. അങ്ങിനെ മാതാപിതാക്കളെ അറിയിക്കാതെ ഖിസ്സിസ്സും സുഹൃത്ത് അബുല്ലയും കൂടി, കോട്ടപ്പടിയിലുള്ള ഒരു ക്രിസ്ത്യന്‍ മിഷന്‍ വായനാശാലയുടെ പ്രവര്‍ത്തകന്‍ വഴി, സണ്ടേസ്കൂളില്‍ പോയിതുടങ്ങുന്നു. വായനാ ശാലാ പ്രവര്‍ത്തകര്‍ ബസ്സുകൂലിയടക്കം ഖിസ്സിസിന് വേണ്ടുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നു,
ഇത് വായിച്ചപ്പോള്‍ ഓര്‍ത്തത് ലവ് ജിഹാദ് വിവാദമാണ്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ പറഞ്ഞു പെറ്റിച്ചു മതം മാറ്റുന്നു എന്നയിരുന്നുവല്ലോ, കെ സി ബി സി യുടെ പരാതി. പ്രായപൂര്തിയാകത്തെ ബാലന്മാരെ, അവരുടെ വീട്ടുകാരറിയാതെ സണ്ടേ സ്കൂളില്‍ ചേര്‍ക്കുന്നതിനെയും മതം മാറ്റാന്‍ ശ്രമിക്കുന്നതിനെയും എന്ത് ജിഹാദ് എന്നാണാവോ വിളിക്കേണ്ടത്?
ഖിസ്സിസ് സണ്ടേസ്കൂളില്‍ പോകുന്നത് പിതാവ് അറിയുന്നു.പിന്നീട് പിതാവ് തെന്റെ ആറാം ക്ലാസ്സുകാരനായ മകനെതിരെ കൈകൊള്ളുന്ന ശിക്ഷണരീതി പുസ്തകത്തില്‍ വിവരിക്കുന്നത് ഇങ്ങനെ.
“ഞാന്‍ വീട്ടിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ പെട്ടന്ന് എന്റെ പിതാവ് ഉച്ചത്തില്‍ അലറിക്കൊണ്ട് വന്ന് എന്നെ പിടിച്ചു കൈ രണ്ടും പിന്നിലേക്ക് കെട്ടി ഒരു ചുമരരുകില്‍ കിടത്തി അടിക്കുകയും കണ്ണിലും മുഖത്താകമാനം അരച്ച കാന്താരിമുളക് പുരട്ടുകയും ചെയ്തു. ആസമയതെല്ലാം ഞാന്‍ ക്രിസ്ത്യന്‍ പുസ്തകങ്ങള്‍ വായിച്ചതെന്തിനെന്നും ക്രിസ്ത്യാനികളും ആയി കൂട്ടുകൂടുന്നതെന്തിനെന്നും ചോദിച്ചുകൊണ്ടിരിന്നു..ഈ രീതിയിലുള്ള ശിക്ഷ പല പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്”
മലപ്പുറം ജില്ലയില്‍, പതിനൊന്ന് വയസ്സുകാരനെ പോലും ക്രൂരമായി പീഡിപ്പിക്കുന്ന മുസ്ലിംകള്‍ എന്ന ഒരു ജനവിഭാഗം ഉണ്ട് എന്ന് അവരില്‍ നിന്നും ക്രിസ്ത്യാനികളെ രക്ഷിക്കാന്‍ ഫണ്ട് തരണം എന്നും പാശ്ചാത്യരെ ബോധ്യപ്പെടുത്താന്‍ എഴുതിയതാണ് ഈ വരികള്‍ എന്ന് വ്യക്തം.
പിതാവിന്‍റെ ക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷവും ഖിസ്സിസ് സണ്ടേസ്കൂളില്‍ പോകുന്നു, പിതാവ് ഖിസ്സിസിനെ പിടികൂടുന്നു വീണ്ടും ക്രൂരമായി മര്‍ദ്ധിക്കുന്നു. തുടര്‍ന്ന് നാട്ടില്‍ വിവരം അറിയുകയും ജനങ്ങള്‍ എല്ലാം ഖിസ്സിസ് എന്ന ബാലനെ പരിഹസിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ആവിവരണം ഇങ്ങനെ.
“ജനങ്ങള്‍ എന്നെ പരിഹസിക്കുകയും പേരുകള്‍ വിളിക്കുകയും എന്റെ നേരെ കല്ലെറിയുകയും പതിവായി തീര്‍ന്നു. സ്കൂള്‍ വിട്ടു വീട്ടില്‍ പോകുമ്പോള്‍ :ശപിക്കപ്പെട്ടവന്‍ ഇതാ പോകുന്നു”, “മത്തായി ഇതാ വരുന്നു; നസ്രാണി വരുന്നു" എന്നല്ലാം പറഞ്ഞു കൂവി വിളിക്കുക പതിവായിരുന്നു. ബന്ധുക്കളും സുഹൃത്തുകളും അദ്ധ്യാപകര്‍ പോലും എന്നോട് ക്രൂരമായി പെരുമാറി”
ഖിസ്സിസു പിന്നീടും ക്രിസ്ത്യന്‍ മിഷനറി മാരും ആയുള്ള ബന്ധം തുടര്‍ന്നുകൊണ്ടിരിന്നു. അങ്ങിനെ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട് വിട്ടിറങ്ങുകയും പിന്നീട് പിടിക്കപ്പെടുകയും ഉണ്ടായി. അതിന് ശേഷം സംഭവിച്ചത് ഇങ്ങനെയാണ്:
“കുറെ സമയത്തിന് ശേഷം ചില മുസ്ലിംകള്‍ എന്നെ കണ്ടു പിടിച്ചു. ‘മാപ്പിള നാട്‘ എന്ന് പേരുള്ള ഒരു മുസ്ലിം വായനാശാലയില്‍ അവര്‍ എന്നെ കൊണ്ട് പോയി ചോദ്യങ ചെയ്തു. എന്റെ നേരെ അട്ടഹസിക്കുകയും ക്രൂരമായി പെരുമാറുകയും ചെയ്തു. ആ സമയത്ത് ജ്യേഷ്ഠന്റെ ഭാര്യാസഹോദരന്മാര്‍ അവിടെയെത്തുകയും ആ ഭീകരന്‍മാരില്‍ നിന്നും എന്നെ രക്ഷിക്കുകയും ചെയ്തു”
പൊന്നാനിയിലെ സാധാരണക്കാരായ മുസ്ലികളുടെ വീടുകളില്‍ അഥിതികളെ പോലെ വന്ന് , വിതരണം ചെയ്ത പുസ്തകത്തില്‍ അവരെക്കുറിച്ച് ഉപയോഗിച്ച പദമാണ് ഭീകരര്‍ എന്ന്. ഇങ്ങനെയാണോ സുഹൃത്തുക്കളെ മതം പ്രച്പ്പിക്കേണ്ടത് ??
പിന്നീട് വീട്ടിലെക്കിത്തിയെ ഖിസ്സിസ്സ് എന്ന ബാലനെ എന്ത് ചെയ്യണം എന്ന് കൂടിയാലോചിക്കുകയാണ് പിതാവും ബന്ധുക്കളും. ആ വിവരണം വായിക്കൂ.
“എല്ലാവരും എത്തി കഴിഞ്ഞപ്പോള്‍ ഓരോരുത്തരോടുമായി പിതാവ് ചോദിച്ചു: ‘നമ്മുക്കിവനെ ഇനി എന്ത് ചെയ്യണം ?..എന്നെ കഴുതറുത്ത് കൊല്ലാനാണ് ഒന്നാമത്തെ എളാപ്പ നിര്‍ദ്ദേശിച്ചത്. ഒരു ഖുര്‍ആന്‍ വചനം ഉദ്ധരിച്ചുകൊണ്ട് രണ്ടാമത്തെ എളാപ്പയും അത് തെന്നെ നിര്‍ദ്ദേശിച്ചെങ്കിലും കുറച്ചു കൂടെ തന്ത്രപരമായി അത് ചെയ്യണം എന്നായി. മൂന്നാമത്തെ എളാപ്പക്ക് വിത്യസ്തമായ ഒരഭിപ്രായമാണ് ഉണ്ടായിരുന്നത്. പട്ടിണിക്കിട്ട് കൊല്ലണം എന്നായിരുന്നു അദ്ദേഹം നിര്‍ദ്ദേശിച്ചത്. കാരണം ഒന്നാമത്തെയും രണ്ടാമത്തെയും എളാപ്പമാര്‍ പറഞ്ഞ പ്രകാരം പ്രവര്‍ത്തിച്ചാല്‍ കുടുംബം മൊത്തം ജയിലില്‍ പോകേണ്ടി വരും.”
നോക്കൂ, കൊല്ലണം എന്നതില്‍ ആര്‍ക്കും അഭിപ്രായ വിത്യാസമില്ല, ഒരു എളാപ്പ ഖുര്‍ആന്‍ ആയത് വരെ ഉദ്ധരിച്ചുവത്രേ. ബാക്കി കൂടി വായിക്കൂ.
“മൂന്നാമത്തെ എളാപ്പയുടെ തീരുമാനം പരക്കെ അന്ഗീകരിക്കപ്പെട്ടു. ഉടന്‍ തെന്നെ ഒരു എളാപ്പ എന്നെ ക്രൂരമായി തല്ലി. പിതാവ് വന്ന് നിര്‍ത്തുന്നത് വരെ അടിച്ചു. പിതാവ് എന്‍റെ കൈകള്‍ പിറകോട്ട് കെട്ടി മൂന്നഴ്ച്ചക്കാലം എന്നെ ബന്ധനസ്തനായിക്കിടത്തി..അവസാനം പിതാവിന്‍റെ കല്പന പ്രകാരം എന്‍റെ കാലുകളില്‍ ഇരുമ്പുവളയങ്ങള്‍ ഇട്ടു ചങ്ങല ഇട്ടു പൂട്ടി. ആറാഴ്ചക്കാലം ഞാന്‍ ആ അവസ്ഥയില്‍ ചങ്ങലയില്‍ കിടന്നു”
പിന്നീട് ഖിസ്സിസ് രക്ഷപ്പെട്ട് നാട് വിടുന്നതും പിന്നീട് സെമിനാരിയില്‍ ചേരുന്നതും അങ്ങിനെ സുവിശേഷകനാകുന്നതും ഒക്കെയാണ് വിവരണം. മലപ്പുറത്ത് ഉച്ചഭാഷിണിയിലൂടെ പേരെടുത്തു പറഞ്ഞു കൊണ്ട് ക്രിസ്ത്യന്‍ മിഷനറിമാരെ ഉപദ്രവിച്ചുകൊണ്ടിരുന്നതും, ക്രിസ്ത്യന്‍ മിഷനറി സ്കൂളിലേക്ക് കുട്ടികളെ വിടരുത് എന്ന് മുസ്ലിം മതനേതാക്കള്‍ ആഹ്വാനം നല്‍കി എന്നും ഇതുറപ്പു വരുത്താന്‍ മുസ്ലിംകള്‍ കാവല്‍ക്കാരെ നിറുത്തി എന്നുമൊക്കെയുള്ള വിവരണങ്ങള്‍ ഉണ്ട്..
സ്നേഹത്തിന്‍റെ മോത്തക്കച്ചവടക്കാരായ ക്രിസ്ത്യന്‍ മിഷനറിമാര്‍ വ്യക്തമാക്കേണ്ടതുണ്ട്, ഈ പുസ്തകം കേരളം പോലെയുള്ള ഒരു പ്രദേശത്ത് വിതരണം ചെയ്താല്‍ സ്നേഹമാണോ വെറുപ്പാണോ കൂടുക? വിത്യസ്ത സമൂഹങ്ങള്‍ തമ്മില്‍ അടുപ്പമാണോ അകല്‍ച്ചയാണോ ഉണ്ടാകുക? ഇങ്ങനെ കള്ളക്കഥകള്‍ പറഞ്ഞും വികാരം ഇളക്കിവിട്ടും നടത്തെണ്ടാതാണോ മത പ്രചരണം ?
പുസ്തകത്തിന്‍റെ തുടര്‍ന്നുള്ള ഭാഗം ഖുര്‍ആന്‍ സൂക്തങ്ങളും നബി വചന ങ്ങളും ഉദ്ധരിച്ചു ക്രിസ്തുമതത്തെ സ്ഥാപിക്കാനുള്ള ശ്രമമാണ്. മിഷനറിമാര്‍ ഖുര്‍നാന്‍ ഉദ്ധരിക്കുന്നതിലോ വിമര്‍ശിക്കുന്നതിലോ എനിക്ക് എതിര്‍പ്പില്ല, പക്ഷെ വിമര്‍ശനം കള്ളത്തരങ്ങള്‍ നടത്തികൊണ്ടായിരിക്കരുത്. ഈ പുസ്തകത്തിലെ കള്ളത്തരത്തിന് ഒരു ഉദാഹരണം മാത്രം നല്‍കാം. ഇസ്ലാമിലെ മോക്ഷത്തിന്റെ മാര്‍ഗമാണ് ജിഹാദ് എന്ന് പറഞ്ഞുകൊണ്ട് അതുമായി ബന്ധപ്പെട്ടു കുറെ സൂക്തങ്ങള്‍ വികലമായ പരിഭാഷയില്‍ തലയും വാലും മുറിച്ചു ഈ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്. അത്തരത്തില്‍ പെട്ട ഒരു സൂക്തം നോക്കൂ.
“മര്‍ദനം ഇല്ലാതായിതീരുകയും മതം അല്ലാഹുവിന്‍റെത് മാത്രമായിത്തീരുകയും ചെയ്യുന്നത് വരെ നിങ്ങളവരെ കൊലനടത്തിക്കൊള്ളുക” (1:193)
ഇനി ഈ സൂക്തത്തിന്റെ ശരിയായ പരിഭാഷ താഴെ വായിക്കുക.
193.മര്‍ദ്ദനം ഇല്ലാതാകുകയും, മതം അല്ലാാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ ( യുദ്ധത്തില്‍നിന്ന് ) വിരമിക്കുകയാണെങ്കില്‍ (അവരിലെ ) അക്രമികള്‍ക്കെതിരിയല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളല്ല (1:193)
നോക്കൂ, ഒരു സൂക്തം നമ്പറിട്ട് കൊടുത്തിട്ട് അത് പൂര്‍ണമായും ഉദ്ധരിച്ചില്ല. മാത്രവുമല്ല യുദ്ധം എന്ന വാക്കിനെ കൊല എന്ന് മാറ്റി, നിങ്ങളവരെ കൊല നടത്തികൊള്‍ക എന്നാക്കി. ഇവിടെ സൂചിപ്പിക്കുന്നത് ഇങ്ങോട്ട് യുദ്ധം ചെയ്യുന്നവരെ പ്രതിരോധിക്കുന്നതിനെ ക്കുറിച്ചാണ് അതും ശത്രുക്കള്‍ യുദ്ധത്തില്‍ നിന്നും പിന്മാറുന്നത് വരെ മാത്രം. എന്നാല്‍ പുസ്തകത്തിലെ ഉദ്ധരണി വായിച്ചാല്‍ മുസ്ലിംകള്‍ ഏകപക്ഷീയമായി കൊലനടത്താനുള്ള ആഹ്വാനമായാണ് തോന്നുക. അതിന് വേണ്ടി ആ സൂക്തത്തിന്റെ രണ്ടാമത്തെ ഭാഗം മറച്ചു വെക്കുകയും ചെയ്തു.
നുണകള്‍ പറഞ്ഞും തെറ്റിദ്ധരിപ്പിച്ചും മതം പ്രചരിപ്പിക്കാന്‍ യേശു ക്രിസ്തു പറഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കേണ്ടത് മിഷനറിമാരാണ്.
ഇത്തരം അപകടകരമായ പുസ്തകങ്ങള്‍ ഗ്രാമ പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതില്‍ നിന്ന് മ,മിഷനറിമാരെ തടയാന്‍ വിവേകമുള്ള കൃസ്ത്യാനികള്‍ തയ്യാറാകണം എന്നാണ് എനിക്ക് പറയാനുള്ളത്..
മര്‍ക്കസുല്‍ ബിഷാറയുടെ ചുമതലയുള്ള വ്യക്തിയായിരുന്ന് ഫാദര്‍ അലവി. കോളേജില്‍ പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ സ്ഥാപനത്തിലെത്തി അദ്ദേഹവുമായി സംവദിച്ചിട്ടുണ്ട്. പേരില്‍ ഫാദര്‍ എന്നുണ്ടെങ്കിലും എതിര്‍ ചോദ്യങ്ങള്‍ക്ക് പെട്ടെന്ന് ക്ഷോഭിക്കുന്ന സ്വഭാവമായിരുന്നതായിട്ടാണ് കൂട്ടുകാരുടെ അനുഭവം. പക്ഷെ അത്തരമൊരു അവസരം ഞാന്‍ നല്‍കിയിരുന്നില്ല. ഖുര്‍ആന്‍ സൂക്തങ്ങള്‍ നല്‍കി ധാരാളം പുസ്തകങ്ങള്‍ ഇവിടെ നിന്ന് വിതരണം ചെയ്തിരുന്നു.
ReplyDeleteഅദ്ദേഹം ചെറുപ്പകാലത്ത് പിതാവില്‍നിന്ന് ശിക്ഷ അനുഭവിച്ചിട്ടില്ല എന്ന് പറയാനാവില്ല. ചില മാതാപിതാക്കളുടെ മനശാസ്ത്രപരമല്ലാത്ത പ്രതികരണത്തിന് ക്രൈസ്തവതെക്കെതിരിലുള്ള ആക്രമണമായി ചിത്രീകരിക്കുന്നത് അനീതി തന്നെയാണ്.
തെക്കന്‍ പ്രദേശങ്ങളിലുള്ള ഗവണ്‍മെന്റുദ്യോഗസ്ഥാന്‍മാര്‍ ജീവന്‍ തിരിച്ചുകിട്ടിയാലായി എന്ന് ധാരണയിലാണേ്രത മലപ്പുറത്തേക്ക് വരാറ്, എന്നാല്‍ വന്ന് ആറ് മാസത്തിനകം ഇവിടെ സ്ഥലമെടുത്ത് താമസിക്കാനുള്ള ശ്രമം തുടങ്ങും. ഇതൊരു അപൂര്‍വ പ്രതിഭാസമാണ്. അത്തരത്തിലുള്ള പതിനായിരക്കണക്കിന് ക്രൈസ്തവ കുടുംബങ്ങളുണ്ട് ഇവിടെ.
മതം പ്രചരിപ്പിക്കാം, പക്ഷെ ഇത്തരത്തിലുള്ള പീഢനങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഒരു വിഭാഗത്തെ ഭീകരരാക്കി ചിത്രീകരിച്ചാല് ജില്ലയില്‍ അത് വിലപോകില്ല.
ഫാദര്‍ അലവിയെപ്പറ്റി ആദ്യമായി കേള്‍കുന്നത് ഇവിടെ വച്ചാണ്.
ReplyDeletehttp://www.thegmnews.com/newsdetails.php?news_id=812&nc_id=18
ReplyDeleteNo christians either care about such stories. Even some times christian parents also may do such things if a christian child go to islam.
ReplyDelete