Wednesday, October 20, 2010

യേശുവിന്‍റെ വംശാവലിയും പ്രശ്നങ്ങളും

മത്തായിയും ലൂകൊസും യേശുവിന്‍റെ വംശ പരമ്പര തങ്ങളുടെ സുവിശേഷങ്ങളില്‍ നല്‍കുന്നുണ്ട്. മത്തായി അബ്രഹാം വരേക്കും, ലൂക്കോ ആദ്യ മനുഷ്യനായ ആദം വരേക്കും യേശുവിന്‍റെ വംശാവലി വിവരിക്കുന്നുണ്ട്. ഈ വംശാവലികള്‍ തമ്മിലുള്ള വൈരുധ്യങ്ങള്‍ ആദ്യകാലം തൊട്ടേ ക്രിസ്ത്യന്‍ വ്യാഖ്യാതാക്കളെ അലട്ടിയിരുന്നു. രണ്ടു സുവിശേഷങ്ങള്‍ തമ്മിലുള്ള പ്രകടമായ വൈരുധ്യത്തിന് പുറമേ മറ്റു പ്രശ്നങ്ങളും ഇവയില്‍ ഉണ്ട് ഇവ സാമാന്യമായി നമ്മുക്ക് പരിചയപ്പെടാം.

മത്തായിയുടെ സുവിശേഷത്തിന്‍റെ തുടക്കത്തിലും (മത്തായി 1:1-17) ലൂകോസിന്‍റെ സുവിശേഷത്തിന്‍റെ മൂന്നാം അദ്ധ്യായത്തിലും ആണ് (ലൂകോസ്‌ 3: 23-38) വംശാവലി കൊടുത്തിട്ടുള്ളത്. അവ താഴെ പട്ടികയില്‍ കൊടുത്തിരിക്കുന്ന പോലെ സംഗ്രഹിക്കാം.


വംശാവലി മത്തായി പ്രകാരംവംശാവലി ലൂകോസ്  പ്രകാരം
മത്തായി അബ്രഹാമിന്‍റെ മുമ്പുള്ള വംശാവലി നല്‍കുന്നില്ല1. ആദം
2. സേത്ത്
3. ഏനോസ്
4. കൈനാന്‍
5. മഹലലേല്‍
6. യാരെദ്
7. ഹെനോക്ക്‌
8. മെത്തുസേലഹ്
9. ലാമെക്ക്
10. നോഹ
11. ഷേം
12. അര്‍ഫക്‌സാദ്
13. കൈനാന്‍
14. ഷേലാ
15. ഏബര്‍
16. പേലെഗ്
17. റവു
18. സെറൂഹ്
19. നാഹോര്‍
20. തേരാ
അബ്രഹാം മുതല്‍ ദാവീദ് വരെ
1. അബ്രഹാം21. അബ്രഹാം
2. ഇസഹാക്ക്22. ഇസഹാക്ക്
3. യാക്കോബ23. യാക്കോബ്
4. യൂദാ24. യൂദാ
5. പേരെസ്25. പേരെസ്
6. ഹെസ്‌റോന്‍26. ഹെസ്‌റോന്‍
7. ആരാം27. അര്‍നി
28. അദ്മിന്‍
8. അമിനാദാബ്29. അമിനാദാബ്
9. നഹഷോന്‍30. നഹഷോന്‍
10. സല്‍മോന്‍31. സാലാ
11. ബോവാസ്32. ബോവാസ്
12. ഓബദ്33. ഓബദ്
13. ജസ്‌സെ34. ജസ്‌സെ
14. ദാവീദ്35. ദാവീദ്
ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം വരെ
15. ശലമോന്‍36. നാഥാന്‍
16. രഹബ്യാം37. മത്താത്താ
17. ആബീയാവ്38. മെന്ന
18. ആസ39.മെലെയാ
19. യോശാഫാത്ത്40. ഏലിയാക്കീം
20. യോറാം41. യോനാം
21. ഉസ്സിയാവ് 42. ജോസഫ്‌
22. യോഥാം43. യൂദാ
23. ആഹാസ്44. ശിമയോന്‍
24. ഹിസ്‌കിയാവ്45. ലേവി
25. മനശ്ശെ46. മത്താത്ത്
26. ആമോസ്47. യോറീം
27. യോശിയാവ്48. എലിയേസര്‍
28. യൊഖൊന്യാവ്49. ജോഷ്വാ
ബാബിലോണ്‍ പ്രവാസം മുതല്‍ യേശു വരെ
29. ശയല്‍ത്തിയേല്‍50. ഏര്‍
30.സെരുബ്ബാബേല്‍ 51. എല്‍മാദാം
31. അബീഹൂദ്52. കോസാം
32. എല്‍യാക്കീം53. അദ്ദി
33. ആസോര്‍54. മേല്ക്കി
34. സാദോക്ക്55. നേരി
35. ആഖീം56. ശയല്‍ത്തിയേല്‍
36. എലീഹുദ്57. സെറുബാബേല്‍
37. എലിയാസര്‍58. റേസാ
38. മത്ഥാന്‍59. യോഹന്നാന്‍
39. യാക്കോബ്60. യോദ
40. യോസേഫ്61. യോസേക്ക്
41. യേശു62. സെമയിന്‍
63. മത്താത്തിയാ
64. മാത്ത്
65. നഗ്ഗായി
66. ഹെസ്‌ലി
67. നാവൂം
68. ആമോസ്
69. മത്താത്തിയാസ്
70. ജോസഫ്
71. യന്നാനി
72. മെല്ക്കി
73. ലേവി
74. മത്താത്ത്
75. ഹെലി
76. യോസേഫ്
77. യേശു
(യേശുവിന്‍റെ വംശാവലി മത്തായിലും ലൂക്കോസിലും)

ജോസഫിന്‍റെ വംശാവലി - യേശുവിന്‍റെതല്ല


ഈ വംശാവലിയിലെ ഏറ്റവും പ്രാഥമികമായ പ്രശനം ഇത് യേശുവിന്‍റെയല്ല മറിച്ചു ജോസഫിന്‍റെ വംശാവലി ആണ് എന്നതാണ്. യേശുവിന് മാതാവ് മാത്രമേയുള്ളൂ, പിതാവില്ല, അതുകൊണ്ട് തെന്നെ ജോസഫ്‌ യേശുവിന്‍റെ പിതാവല്ല. സുവിശേഷ കര്‍ത്താക്കള്‍  ഈ വംശാവലിയിലൂടെ സ്ഥാപിക്കാന്‍  ശ്രമിക്കുന്നത്, ദാവീദിന്‍റെ വംശ പരമ്പരയില്‍ ജനിക്കും എന്ന് യഹൂദര്‍ വിശ്വസിച്ചിരുന്ന വാഗ്ദത്ത മിശിഹയാണ് യേശു എന്നതാണ്. പക്ഷെ യേശുവിന്‍റെ പിതാവല്ലാത്ത ജോസഫിന്‍റെ വംശാവലി ഉപയോഗിച്ച് യേശു ദാവീദിന്‍റെ പിന്‍മുറക്കാരനാണ് എന്ന് പറയുന്നത് യുക്തിപരമല്ല.

ലൂക്കോസും മത്തായിയും തമ്മിലുള്ള താരതമ്യം


മത്തായി വംശാവലിയെ, പതിനാല് ആളുകള്‍(ഇതില്‍ അവസാനത്തെ ഗ്രൂപ്പില്‍ പതിനാല് ആളുകള്‍ ഇല്ല, വിശദീകരണം താഴെ)  വീതമുള്ള  മൂന്ന് ഭാഗമായി തരം തിരിക്കുന്നുണ്ട്. എബ്രഹാം മുതല്‍ ദാവീദ്‌ വരെ, ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം വരെ, ബാബിലോണ്‍ പ്രവാസം മുതല്‍ യേശു വരെ എന്നിങ്ങനെയാണ് ആ തരം തിരിവ് (മുകളിലെ പട്ടിക ശ്രദ്ധിക്കുക). മത്തായി അബ്രഹാമിന് മുകളിലേക്കുള്ള വംശാവലി നല്‍കുന്നില്ല. ലൂക്കോസ് പക്ഷെ യേശു മുതല്‍ ആദം വരെയുള്ള വംശാവലി നല്‍കുന്നുണ്ട്.

മുകളില്‍ കൊടുത്ത പട്ടിക പരിശോധിച്ചാല്‍ പ്രത്യക്ഷത്തില്‍ തെന്നെ, ലൂകൊസും മത്തായിയും തമ്മില്‍ തമ്മില്‍ വ്യക്തമായ വൈരുധ്യം പുലര്‍ത്തുന്നത് കാണാം. ഇവ തമ്മില്‍ ഏകദേശം സാമ്യമുള്ളത് രണ്ടാമത്തെ ഗ്രൂപ്പില്‍ മാത്രമാണ് അതായത്, ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം വരെയുള്ളവരുടെ വംശാവലിയില്‍. മത്തായി ഒരു പേര് വിട്ടിട്ടുള്ളതും, മറ്റു ചില പേരുകള്‍ തമ്മില്‍ ചെറിയ വിത്യാസമുള്ളതും അവഗണിച്ചാല്‍, രണ്ടു വംശാവലിയും ഏകദേശം തുല്യമാണ്. എന്ന് പറയാം. ഈ വിത്യാസങ്ങള്‍ക്ക് കാരണം പകര്‍ത്തി എഴുതിയപ്പോള്‍ പേര് വിട്ടുപോയതും, അതെ പോലെ തെന്നെ പേരുകളില്‍ ചെറിയ വിത്യാസം വന്നതാണ് എന്നും കരുതാവുന്നതാണ്.

എന്നാല്‍ പ്രവാസം മുതല്‍ യേശു വരെയുള്ളവരുടെ വംശാവലി, ലൂക്കോസ് കൊടുത്തതും, മത്തായി കൊടുത്തതും തമ്മില്‍ വ്യക്തമായ വൈരുധ്യം പുലര്‍ത്തുന്നതായി കാണുന്നു. ഇവ തമ്മില്‍ കാര്യമായ സാമ്യങ്ങള്‍ ഒന്നും ഇല്ല എന്ന് തെന്നെ പറയാം. ഉദാഹരണമായി ലൂക്കാ പ്രകാരം യേശുവിന്‍റെ പിതാവ് എന്ന് കരുതപ്പെടുന്ന ജോസഫിന്‍റെ പിതാവ് ഹെലിയാണ്. എന്നാല്‍ മത്തായി പ്രകാരം ജോസഫിന്‍റെ പിതാവ് യാകോബ് ആണ്. ദാവീദ് മുതല്‍ യേശു വരെ 42 തലമുറകള്‍ ആണ് ലൂക്കാ എണ്ണുന്നത്, എന്നാല്‍ മത്തായി പ്രകാരം 27 തലമുറകള്‍ ആണ്. ബൈബിള്‍ വ്യാഖ്യാതാക്കള്‍ വിത്യസ്ത രീതികളില്‍ ഈ പ്രശ്നത്തെ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

സുവിശേഷ കർത്താക്കള്‍, അന്നത്തെ സമൂഹത്തില്‍ നിലനിന്നിരുന്ന വംശാവലി പകര്‍ത്തി വെച്ചതാണ് എന്നും, അവയില്‍ അതുകൊണ്ട് തെന്നെ തെറ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പറയുന്നവരുമുണ്ട്. ലൂക്കോസും, മത്തായിയും വിത്യസ്ത സമൂഹങ്ങളില്‍ വിത്യസ്ത കാലഘട്ടങ്ങളില്‍ പ്രചരിക്കപ്പെട്ട രചനകള്‍ ആയതുകൊണ്ട് അവ തമ്മിലുള്ള വൈരുധ്യങ്ങള്‍ ഉടലെടുത്തത് സ്വാഭാവികം ആണെണെന്നാണ് അഭിപ്രായം. ഇതാണ് സത്യസന്ധമായ നിരീക്ഷണം എന്ന് തോന്നുന്നു.

ഈ വൈരുധ്യത്തെ പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെടാറുള്ള ഒരു വ്യഖ്യാനം ഇങ്ങനെയാണ്, ലൂകൊസ് യേശുവിന്‍റെ മാതാവായ മറിയത്തിന്‍റെ വംശാവലിയാണ് നല്‍കിയത്, ഹെലി യഥാര്‍ത്ഥത്തില്‍ മറിയത്തിന്‍റെ പിതാവും ജോസഫിന്‍റെ ഭാര്യാപിതാവും ആണ്. ഹെലിയുടെ ജാമാതാവിനെ പുത്രന്‍ എന്ന് വിളിക്കുകയാണ് ലൂക്കാ ചെയ്തത്.

ഈ വ്യാഖ്യാനം പ്രശ്നം പരിഹരിക്കുമെങ്കിലും, ഈ വ്യഖാനത്തിന് വേണ്ടി ഗ്രന്ഥതിലുള്ളതിന് വിരുദ്ധമായ പല കാര്യങ്ങളും സങ്കല്‍പ്പിക്കെണ്ടതുണ്ട്.  അതെ പോലെ ലൂക്കാ മറിയത്തിന്റെ വംശാവലിയാണ് നല്‍കിയത് എങ്കില്‍ എന്തുകൊണ്ട് അവരുടെ പേര് പരാമര്‍ശിക്കാതെ ജോസഫിന്‍റെ പേര് പറഞ്ഞു എന്നതിന്  വ്യക്തമായ ഉത്തരവുമില്ല. മാത്രവുമല്ല ഈ വ്യാഖ്യാനം ലൂക്കോസിന്‍റെ മൂല ഗ്രന്ഥമുമായി യോചിച്ചു പോകുന്നില്ല. കാരണം ലൂക്കോസ് പുത്രന്‍ എന്ന പദം ഒരിക്കല്‍ മാത്രമേ വംശാവലി വിവരിക്കുന്നതില്‍ ഉപയോഗിക്കുന്നുള്ളൂ. ആ പദം വംശാവലിയിലുള്ള എല്ലാ വ്യക്തികള്‍ക്കും ബാധകമാക്കുകയാണ് ലൂക്കാ ചെയ്യുന്നത്, എന്നിരിക്കെ, ഇവരില്‍ ഹേലി മാത്രം ജോസഫിന്‍റെ ഭാര്യാപിതാവാണ്‌ എന്ന് പറയുന്നത് യുക്തിപമല്ല.

ഗ്രീക്ക്‌ മൂലത്തിന്റെ പദാനുപദ ഇന്ഗ്ലീഷ്‌ പരിഭാഷ താഴെകൊടുത്ത പോലെയാണ്.

And Jesus himself began to be about thirty years of age, being (as was supposed) the son of Joseph, of  Heli of .. (Luke 3:23)

മലയാളത്തില്‍ ഇങ്ങനെ പറയാം. ആദാമിന്‍റെ, സേതിന്‍റെ, എനോസിന്‍റെ…ഹേലിയുടെ, ജോസഫിന്‍റെ മകനായി കരുതപ്പെടുന്ന യേശു പരസ്യജീവിതം ആരംഭിക്കുമ്പോള്‍ മുപ്പത് വയസായിരുന്നു.

മറ്റൊരു വ്യാഖ്യാനം, ഏലി ജോസഫിന്‍റെ, നിയമപരമായ മകനാണ് എന്നും, യാകൊബാണ് യോസഫിന്‍റെ യഥാര്‍ത്ഥ പിതാവ് എന്നുമാണ്. ഇതാണ് സഭാപിതാക്കന്മാര്‍ അധികവും സ്വീകരിച്ച വ്യാഖ്യാനം. പഴയനിയമത്തില്‍ പറഞ്ഞിടുള്ള, മൂത്ത സഹോദരന്‍ മക്കളില്ലാതെ മരിച്ചാല്‍ ഇളയ സഹോദരന്‍, മൂത്ത സഹോദരന്‍റെ വിധവയെ വിവാഹം കഴിക്കുകയും അവളില്‍ കുട്ടികളെ ജനിപ്പിക്കുകയും വേണമെന്ന നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ വ്യാഖ്യാനം. ഇളയ സഹോദരുണ്ടാകുന്ന കുട്ടികള്‍ നിയമപരമായി മൂത്ത സഹോദരന്‍റെ കുട്ടികള്‍ ആയാണ് അറിയപ്പെടുക. അതുകൊണ്ട് ജോസഫിന്‍റെ യഥാര്‍ത്ഥ പിതാവ് യാകൊബും, നിയമപരമായ പിതാവ് ഹേലിയുമാണ് എന്നാണ് വാദം. മത്തായി യഥാര്‍ത്ഥ പിതാവിന്‍റെ പേര്‍ പറഞ്ഞപ്പോള്‍ ലൂകാ നിയപ്രകാരമുള്ള പിതാവിന്‍റെ പേര്‍ പറഞ്ഞു വെന്നും വാദിക്കുന്നു. ഈ വാദം ശേരിയാണെങ്കില്‍, ഹേലിയും, യാകൊബും സഹോദരന്മാരായിരിക്കണം അതുകൊണ്ട് തെന്നെ അവരുടെ പിതാക്കള്‍ ഒരേ ആളായിരിക്കണം. പക്ഷെ മത്തായിയും ലൂകൊസും അവിടെയും വൈരുധ്യം പുലര്‍ത്തുന്നുണ്ട്. കാരണം മത്തായി പ്രകാരം യാകൊബിന്‍റെ പിതാവ് മത്താനും, ലൂകൊസ് പ്രകാരം ഹെലിയുടെ പിതാവ് മത്താതും ആണ്. ഇത് പരിഹരിക്കാന്‍  വേണ്ടി , യകൊബും ഹെലിയും വിത്യസ്ത പിതാക്കന്മാര്‍ക്കും എന്നാല്‍ ഒരേ മാതാവിനും പിറന്ന (അര്‍ദ്ധ) സഹോദരന്‍മാര്‍ ആണ് എന്നാണ് വ്യാഖ്യാനം.! അതായത്‌ മത്താന് യാകോബ് പിറന്നതിന് ശേഷം, അദ്ദേഹം മരണപ്പെടുകയും, അതിന് ശേഷം മത്താന്റെ വിധവയെ മത്താത് വിവാഹം കഴിക്കുകയും അതില്‍ ഹേലി ഉണ്ടാകുകയും ചെയ്തു എന്നാണ് വ്യാഖ്യാനം.  ആധുനിക ബൈബിള്‍ പണ്ഡിതന്‍മാര്‍ ഇത്തരം വ്യാഖ്യാനങ്ങള്‍ നല്‍കാറില്ല, കാരണം പഴയ പുതിയ നിയമങ്ങളില്‍ വിവരിക്കുന്ന വംശാവലി പട്ടികകള്‍ ചരിത്രപരമാണ് എന്ന് വാദിക്കാന്‍ ബുദ്ധിമുട്ടാണ്.

മത്തായിയും പഴയനിയമവും തമ്മിലുള്ള താരതമ്യം


മത്തായി നല്‍കിയിരിക്കുന്ന വംശാവലി ലൂക്കോസുമായി വൈരുധ്യം പുലർത്തുന്നതോടൊപ്പംതെന്നെ പഴയ നിയമവുമായും വൈരുധ്യം പുലര്‍ത്തുന്നു. മത്തായി തെന്‍റെ വംശാവലി, പതിനാല് പേര്‍ വീതമുള്ള മൂന്ന് ഭാഗമായിട്ടാണ് അവതരിപ്പിക്കുന്നത്‌. പതിനാലിന് പ്രാധാന്യം കല്‍പ്പിക്കാന്‍ പല കാരണങ്ങളും വ്യാഖ്യാതകള്‍ പറയുന്നുണ്ട്. ദാവീദ് എന്ന ഹീബ്രു പദത്തിലെ വ്യഞ്ജനാക്ഷരങ്ങള്‍ക്ക് തുല്യമായ അക്കങ്ങള്‍ ( D=4, V=6, D+V+D =14) എന്നിവ കൂടിയാല്‍ 14 കിട്ടുന്നതുകൊണ്ടാണ് മത്തായി പതിനാലായി തരം തിരിച്ചത് എന്ന് വ്യാഖ്യാനമുണ്ട്. ചില മുസ്ലിംകള്‍ ബിസ്മി അറബിയില്‍ ( ഹീബ്രുവും അറബിയും സഹോദര ഭാഷകള്‍ ആണ് ) എഴുതി ഇത്തരത്തില്‍ കൂട്ടികിട്ടുന്ന 786 എന്ന സംഖ്യയെ പ്രാധാന്യപൂര്‍വം പരിഗണിക്കാറുള്ളത് പോലെ.

എന്തായിരുന്നാലും പതിനാല് എന്ന സംഖ്യ ലഭിക്കുന്നതിനു വേണ്ടി മത്തായി പഴയ നിയമത്തില്‍ പറഞ്ഞ വംശാവലിയിലെ പല ആളുകളെയും ഒഴിവാക്കുന്നുണ്ട്. രണ്ടാമത്തെ ഗ്രൂപ്പില്‍ (ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം വരെ) ദാവീദിന്റെ ആദ്യത്തെ ആറു പിന്തുടര്ച്ച‍ക്കാരുടെ പേര്‍ കൊടുത്തത് പഴയനിയമവുമായി  ഒത്ത്പോകുമ്പോൾ  (15 മുതല്‍ 20 വരെയുള്ള പേരുകള്‍) പഴയ നിയമത്തില്‍ പറഞ്ഞിട്ടുള്ള, യെഹോവാഹാസ്, യോവാശ്, അമസ്യാവെ എന്നീ പേരുള്ള  യോറാമിന്റെ മൂന്നു സന്താന പരമ്പരകളെ, ഒഴിവാക്കിയിട്ടാണ്  (1 ദിനവൃത്താന്തം 3:11 നോക്കുക) മത്തായി രണ്ടാമത്തെ ഗ്രൂപ്പില്‍ പതിനാല് പേരെ എണ്ണുന്നത്. മത്തായി വംശാവലി നല്‍കുന്നത് ഇന്നയാളെ ഇന്നയാള്‍ ജനിപ്പിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് എന്ന് ശ്രദ്ദിക്കുക, അത്കൊണ്ട് തെന്നെ മത്തായി ഇവിടെ പ്രധാനപ്പെട്ട പേരുകള്‍ മാത്രമാണ് പറഞ്ഞത് എന്ന് വാദിക്കാന്‍ കഴിയില്ല.

മത്തായിലെ അബദ്ധം


മത്തായി തെന്‍റെ വംശാവലിയിലെ പേരുകളെ മൂന്നു ഭാഗമായി തിരിച്ചിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് പറഞ്ഞുവല്ലോ. ഇതിലെ ഓരോ വിഭാഗത്തിലും പതിനാല് വീതം ആളുകള്‍ ഉണ്ട് എന്നാണ് മത്തായിയുടെ സുവിശേഷം പറയുന്നത്.
17 ഇങ്ങനെ, അബ്രാഹം മുതൽ ദാവീദുവരെ പതിനാലും ദാവീദുമുതൽ ബാബിലോണ്‍ പ്രവാസംവരെ പതിനാലും ബാബിലോണ്‍ പ്രവാസം മുതൽ ക്രിസ്തുവരെ പതിനാലും തലമുറകളാണ് ആകെയുള്ളത്.  (മത്തായി 1:17)
പക്ഷെ രസകരമായ വസ്തുത ആദ്യത്തെ രണ്ടു വിഭാഗത്തിലും പതിനാല് വീതം പേരുകള്‍ ഉണ്ടെങ്കിലും അവസാനത്തെ വിഭാഗത്തില്‍ 13 പേരെ ഉള്ളൂ എന്നതാണ്. പകര്‍ത്തിയെഴുത്തുകാര്‍ ഒരു പേര്‍ വിട്ടു പോയതായിരിക്കാനാണ് സാധ്യത.

വംശാവലിയും ചരിത്രവും


ഈ വംശാവലിയിലെ വൈരുധ്യങ്ങളെ എത്ര തെന്നെ വ്യാഖിനിച്ചാലും ഇവ ചരിത്രപരമാണ് എന്ന് പറയാന്‍ കഴിയില്ല. പഴയ നിയമത്തിലെ കണക്കുകൾ പ്രകാരം, അബ്രഹാമിന്‍റെയും ആദാമിന്‍റെയും ഇടയില്‍ 19 നൂറ്റാണ്ടിന്‍റെ കാലയളവാണ് ഉള്ളത്. പഴയ നിയമത്തില്‍ പറഞ്ഞ ഇതേ വംശാവലിയാണ് ലൂക്കോസ് പകർത്തുന്നത് (ലൂകൊസ് ഉല്പത്തി പുസ്തകത്തില്‍  ഇല്ലാത്ത ഒരു പേര്‍ അധികമായി നല്‍കുന്നുണ്ട്, ഇത് പഴയനിയമത്തിന്‍റെ ഗ്രീക്ക്‌  പരിഭാഷയില്‍ എങ്ങിനെയോ കടന്നുകൂടിയ പേരാണ്, ലൂകൊസിന് ഹീബ്രു ബൈബിളിന്‍റെ ഗ്രീക്ക്‌ പരിഭാഷയില്‍ നിന്നാകും ഇത് കിട്ടിയത് എന്ന് കരുതാം ).

അബ്രഹാം BC 1850 ല്‍ ജീവിചിരിന്നു എന്ന് കണക്കാക്കപ്പെടുന്നു. അതായത്, ഈ വംശാവലി പ്രകാരം  ഭൂമിയില്‍ മനുഷ്യകുലം ആരംഭിച്ചത്  വെറും ആറായിരം വര്‍ഷം മുമ്പായിരിക്കണം. ഇത് തീര്‍ച്ചയായും ശാസ്ത്രീയമായി സ്വീകാര്യമല്ല. അതെ പോലെതെന്നെ അബ്രഹാമിനും അദാമിനും ഇടയില്‍ വെറും 19 ഓ 20 ഓ തലമുറകള്‍ മാത്രമേ ഉണ്ടായിരുന്നൂ എന്ന് പറയുന്നതും, ഇന്ന് ഭൂരിഭാഗം ആളുകളും ഇത് അംഗീകരിക്കുകയില്ല.

14 comments:

  1. എളുപ്പം മറുപടി പറയുകയാണെങ്കില്‍ ഇവിടെ നോക്കുക.

    എന്റെ ബ്ലോഗ്‌ താങ്കള്‍ മുമ്പ്‌ കണ്ടിട്ടുള്ളത് കൊണ്ട് താഴെ പറയുന്നവയ്ക്ക് മറുപടി പറയാമോ?.

    1. ദാവീദിന്റെ രണ്ടു മക്കളുടെ (സോളമന്‍, നാഥാന്‍ എന്നിവരുടെ ) പരമ്പരകള്‍ എതൊക്കെയന്നു പറയാമോ?
    2. ലൂക്കയുടെ വംശാവലിയില്‍ ഒരു സ്ത്രീയുടെ പേരുണ്ടോ?
    3. യേശുവിന്റെ അമ്മയായ മേരിയുടെ പിതാവിന്റെ പേര് അറിയുമോ?
    4. യഹൂദ പാര്യമ്പര്യത്തില്‍ പൌത്രനെയും പുത്രന്‍ എന്ന് വിളിക്കാമോ?
    5. ഒരേ വംശത്തില്‍ (ഉദ്ദാഹരണത്തിന് യഹൂദ വംശത്തില്‍) പെട്ട രണ്ടു പേര്‍ക്ക് ഒരേ പേര് വരുവാന്‍ സാധ്യതയുണ്ടോ?

    ഇനി താങ്കളുടെ ബ്ലോഗില്‍ നിന്നുള്ള സംശയങ്ങള്‍ ...
    മുകളില്‍ കൊടുത്ത പട്ടിക പരിശോധിച്ചാല്‍ പ്രത്യക്ഷത്തില്‍ തെന്നെ, ലൂകൊസും മത്തായിയും തമ്മില്‍ തമ്മില്‍ വ്യക്തമായ വൈരുധ്യം പുലര്‍ത്തുന്നത് കാണാം. ഇവ തമ്മില്‍ ഏകദേശം സാമ്യമുള്ളത് രണ്ടാമത്തെ ഗ്രൂപ്പില്‍ മാത്രമാണ് അതായത്, ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം വരെയുള്ളവരുടെ വംശാവലിയില്‍. മത്തായി ഒരു പേര് വിട്ടിട്ടുള്ളതും, മറ്റു ചില പേരുകള്‍ തമ്മില്‍ ചെറിയ വിത്യാസമുള്ളതും അവഗണിച്ചാല്‍, രണ്ടു വംശാവലിയും ഏകദേശം തുല്യമാണ്. എന്ന് പറയാം. ഈ വിത്യാസങ്ങള്‍ക്ക് കാരണം പകര്‍ത്തിഎഴുതിയപ്പോള്‍ പേര് വിട്ടുപോയതും, അതെ പോലെ തെന്നെ പേരുകളില്‍ ചെറിയ വിത്യാസം വന്നതാണ് എന്നും കരുതാം.

    6. താങ്കള്‍ തന്നെ ഒന്ന് വിശദമാക്കൂ ..ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം വരെ ഏതൊക്കെ പേരുകളാണ് പരസ്പരം സാമ്യമുള്ളത്. ഇത് ഏകദേശം തുല്യമാണ് എന്ന് നിങ്ങള്‍ പറയാന്‍ കാരണം എന്താണ്? ഇതൊക്കെയാണ് തുല്യമായ പേരുകള്‍ ?

    താങ്കള്‍ ലൂക്കയുടെതായി കൊടുത്തിട്ടുള്ള തരാം തിരിവ് ശരിയാണോ എന്ന് പരിശോദിക്കണം. ലൂക്ക അങ്ങിനെ തിരിച്ചിട്ടില്ല എന്നാണെന്റെ അറിവ്‌.

    മത്തായിയുടെ സുവിശേഷം 14 എന്നാ നമ്പരില്‍ പ്രത്യേക താത്പര്യം കാണിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം.
    ഉദാ:- താങ്കള്‍ കൊടുത്ത വംശാവലിയില്‍ ഏഴില്‍ നിന്ന് എട്ടില്‍ എത്തിയത് ഒരു പൌത്രനെ സൂചിപിച്ചു കൊണ്ടാണ്.
    15 മുതല്‍ 41 വരെയും പല തലമുറകളും അത് പോലെ തന്നെ പൌത്രന്മാരുടെ പേരുകള്‍ ഉപയോഗിച്ച് കൊണ്ട് ചാടി പോയിട്ടുണ്ട് എന്ന്‍ അനുമാനിക്കാം.

    മത്തായി വംശാവലി നല്‍കുന്നത് ഇന്നയാളെ ഇന്നയാള്‍ ജനിപ്പിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് എന്ന് ശ്രദ്ദിക്കുക,
    താങ്കള്‍ ഒരേയൊരു പരിഭാഷയെ കണ്ടിരിക്കാന്‍ വഴിയുള്ളൂ. എന്റെ നാലാമത്തെ ചോദ്യത്തിന് മറുപടി പറഞ്ഞാല്‍ ഇതിന്റെ ഉത്തരവും കിട്ടും. ദാവീദീന്റെ പുത്രനാണ് ക്രിസ്തു എന്ന് പലയിടത്തും ബൈബിളില്‍ കാണാം. അതിന്റെ അര്‍ത്ഥം ദാവീദ്‌ ആണ് ക്രിസ്തുവിനെ ജനിപ്പിച്ചത് എന്നാണോ?

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete
  3. സാജന്‍, താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ക്ക് വിഷയവുമായി ബന്ധമുണ്ട് എങ്കില്‍ സാജന് തെന്നെ അവക്ക് ഉത്തരം നല്‍കി വിശദീകരിക്കാവുന്നതാണ്. ഇത് ജയിക്കാന്‍ വേണ്ടിയുള്ള തര്‍ക്കമായി കാണേണ്ടതില്ല. സാജന്‍റെ പോസ്റ്റു കണ്ടതിന് ശേഷമാണ് ഈ പോസ്റ്റെഴുതിയത്, അതുകൊണ്ട് അവയില്‍ ഉള്ള വാദഗതികളും പരാര്‍മിശിച്ചിരുന്നു.

    താങ്കളുടെ സംശയങ്ങള്‍ക്കുള്ള മറുപടികള്‍:

    1.മത്തായിയും ലൂകൊസും തമ്മില്‍ സാമ്യമുള്ള രണ്ടാമത്തെ ഭാഗം പ്രത്യേകം കളറില്‍ ഹൈലൈറ്റ്‌ ചെയ്ത് കാണിചിരിന്നു ഞാന്‍, പക്ഷെ പറഞ്ഞു വന്നപ്പോള്‍ അത് "ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം വരെയുള്ളവരുടെ" എന്നായി പോയി. ആ ഗ്രൂപ്പ്‌ യഥാര്‍ത്ഥത്തില്‍ അബ്രഹാം മുതല്‍ ദാവീദ് വരെയുള്ളവരാണ്. ഇതില്‍ ലുക്ക്‌ പരാമര്‍ശിക്കുന്ന ഒരു പേര്‍ ഒഴികെ മറ്റെല്ലാവരും മത്തായിയില്‍ ഉണ്ട്. അബദ്ധം ചൂണ്ടി കാണിച്ചതിന് നന്ദി, ഇത് പോസ്റ്റില്‍ തിരുത്തുന്നതാണ്.

    2. ലൂക വംശാവലിയെ തരം തിരിച്ചു എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മത്തായിയാണ് അങ്ങനെ തരം തിരിച്ചത്. ഇതില്‍ അബ്രഹാം മുതല്‍ ദാവീദ്‌ വരെയുള്ള പേരുകളില്‍ ലൂകായും മത്തായിയും തമ്മില്‍ സാമ്യമുണ്ട് എന്ന് ചൂണ്ടിക്കാണിച്ചു എന്ന് മാത്രം.

    3. ഞാന്‍ ആദ്യം പറഞ്ഞ പോലെ മത്തായി ഇന്നയാളെ ഇന്നയാള്‍ ജനിപ്പിച്ചു എന്നാണ് പറയുന്നത്(മകന്‍ എന്നല്ല), ഇത് പൌത്രനെപെറ്റിയായിരിക്കാന്‍ യായിരിക്കാന്‍ സാധ്യതകുറവാണ് എന്നാണ് എനിക്ക് തോന്നുന്നത്. മാത്രവുമല്ല കുറെ പേര്‍ വിട്ടിട്ടുണ്ട് എങ്കില്‍ മത്തായി പറയുന്ന പോലെ പതിനാല് പേര്‍ ഒരു ഗ്രൂപ്പിലും ഉണ്ടാകുകയില്ല.

    4. മത്തായിസുവിശേഷത്തില്‍, ജനിപ്പിച്ചു എന്ന് തെന്നെയാണ് പറയുന്നത്, പുത്രനാണ് എന്നല്ല. ഇത് പരിഭാഷ നോക്കിയിട്ട് പറയുന്നതല്ല, ഗ്രീക്ക്‌ ലക്സിക്കണ്‍ നോക്കി പറയുന്നതാണ്.

    മത്തായിയുടെ സുവിശേഷം ഉപയോഗിക്കുന്ന gennaō എന്നാ വാക്കിന് സ്ട്രോങ്ങ്‌ പ്രകാരം ഉള്ള അര്‍ത്ഥം താഴെ.

    gennaō
    ghen-nah'-o
    to procreate (properly of the father, but by extension of the mother); figuratively to regenerate: - bear, beget, be born, bring forth, conceive, be delivered of, gender, make, spring.

    ബൈബിളില്‍ മറ്റു സ്ഥലങ്ങളില്‍ ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നത് നോക്കൂ.

    ഹേറോദേസ് രാജാവിന്റെ കാലത്ത്‌യൂദയായിലെ ബേത്‌ലെഹെമി. യേശു ജനിച്ചപ്പോള്‍ (gennaō) പൗരസ്ത്യദേശത്തുനിന്നു ജ്ഞാനികള്‍ ജറുസലെമിലെത്തി (മത്തായി 2:1)

    ദൂതന്‍ അവനോടു പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ടാ. നിന്റെ പ്രാര്‍ഥന കേട്ടിരിക്കുന്നു.. നിന്റെ ഭാര്യ എലിസബത്തില്‍ നിനക്ക് ഒരു പുത്രന്‍ ജനിക്കും (gennaō). നീ അവന് യോഹന്നാന്‍ എന്നു പേരിടണം (ലൂകാ 1:13)

    എലിസബത്തിനു പ്രസവസമയമായി; അവള്‍ ഒരു പുത്രനെ പ്രസവിച്ചു(gennaō). ലൂകാ 1:57)

    ജന്മം നല്‍കുക, ഗര്‍ഭം ധരിക്കുക എന്നീ അര്‍ത്ഥത്തില്‍ ഈ വാക്ക് പുതിയ നിയമത്തില്‍ ഒരു പാട് സ്ഥലത്ത് ഉപയോഗിച്ചിട്ടുണ്ട്. മറിച്ച് പിന്‍ഗാമി (descendant ) എന്ന രീതിയിലോ, പൌത്രന്‍ എന്നാ രീതിയിലോ ഈ വാക്ക് ഉപയോഗിച്ചതായി എനിക്ക് കാണാന്‍ കഴിഞ്ഞില്ല. യേശു ദാവീദിന്‍റെ പുത്രനാണ് എന്ന് പറയുന്നത് യേശു ദാവീദിന്റെ സന്തതി പരമ്പരയില്‍ ജനിച്ചവന്‍ എന്ന അര്‍ത്ഥത്തില്‍ എടുക്കാം, പക്ഷെ ദാവീദ് യേശുവിനെ ജനിപ്പിച്ചു(gennaō) എന്ന പരാമര്‍ശം ബൈബിളില്‍ ഉണ്ടെങ്കില്‍ അതാണ്‌ താങ്കള്‍ ഉദ്ധരിക്കേണ്ടത്. മാത്രവുമല്ല ഈ വംശാവലിയില്‍ കുറെ ആളുകളുടെ പേര്‍ വിട്ടുകളഞ്ഞിട്ടുണ്ട് എങ്കില്‍ മത്തായി പറയുന്നതില്‍ നിന്നും വിരുദ്ധമായി പോലെ അബ്രഹാം മുതല്‍ ദാവീദ് പതിനാല് ആളുകളില്‍ കൂടുതല്‍ ഉണ്ടാകും.

    ReplyDelete
  4. താങ്കളുടെ നമ്പരുകള്‍ ഞാന്‍ ചോദിച്ചവയ്ക്കല്ല. പിന്നെന്തിനാണ് എനിക്കുള്ള മറുപടി എന്ന് പറഞ്ഞു നമ്പരിട്ടിരിക്കുന്നത്?

    ReplyDelete
  5. ശരി, ഞാന്‍ മുകളില്‍ ഉത്തരം പറഞ്ഞ താങ്കളുടെ ചോദ്യങ്ങള്‍ താഴെ കൊടുക്കുന്നു.
    =======

    1. താങ്കള്‍ തന്നെ ഒന്ന് വിശദമാക്കൂ ..ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം വരെ ഏതൊക്കെ പേരുകളാണ് പരസ്പരം സാമ്യമുള്ളത്. ഇത് ഏകദേശം തുല്യമാണ് എന്ന് നിങ്ങള്‍ പറയാന്‍ കാരണം എന്താണ്? ഇതൊക്കെയാണ് തുല്യമായ പേരുകള്‍ ?

    2. താങ്കള്‍ ലൂക്കയുടെതായി കൊടുത്തിട്ടുള്ള തരാം തിരിവ് ശരിയാണോ എന്ന് പരിശോദിക്കണം. ലൂക്ക അങ്ങിനെ തിരിച്ചിട്ടില്ല എന്നാണെന്റെ അറിവ്‌.

    3. മത്തായിയുടെ സുവിശേഷം 14 എന്നാ നമ്പരില്‍ പ്രത്യേക താത്പര്യം കാണിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. ഉദാ:- താങ്കള്‍ കൊടുത്ത വംശാവലിയില്‍ ഏഴില്‍ നിന്ന് എട്ടില്‍ എത്തിയത് ഒരു പൌത്രനെ സൂചിപിച്ചു കൊണ്ടാണ്.15 മുതല്‍ 41 വരെയും പല തലമുറകളും അത് പോലെ തന്നെ പൌത്രന്മാരുടെ പേരുകള്‍ ഉപയോഗിച്ച് കൊണ്ട് ചാടി പോയിട്ടുണ്ട് എന്ന്‍ അനുമാനിക്കാം.

    4. താങ്കള്‍ ഒരേയൊരു പരിഭാഷയെ കണ്ടിരിക്കാന്‍ വഴിയുള്ളൂ. എന്റെ നാലാമത്തെ ചോദ്യത്തിന് മറുപടി പറഞ്ഞാല്‍ ഇതിന്റെ ഉത്തരവും കിട്ടും. ദാവീദീന്റെ പുത്രനാണ് ക്രിസ്തു എന്ന് പലയിടത്തും ബൈബിളില്‍ കാണാം. അതിന്റെ അര്‍ത്ഥം ദാവീദ്‌ ആണ് ക്രിസ്തുവിനെ ജനിപ്പിച്ചത് എന്നാണോ?

    ReplyDelete
  6. കൂടുതല്‍ സേര്‍ച്ച്‌ ചെയ്തപ്പോള്‍ പതിനാലിന്റെ കണക്ക്‌ വ്യക്തമായി ഇവിടെ കിടക്കുന്നുണ്ട്...
    http://oneinmessiah.net/14.htm

    അത് കണ്ടപ്പോഴാണ് താങ്കള്‍ ബ്ലോഗില്‍ കൊടുത്ത ലിസ്റ്റിലെ തെറ്റ് മനസിലായത്‌.

    എബ്രഹാം മുതല്‍ ദാവീദ്‌ വരെ, ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം വരെ, ബാബിലോണ്‍ പ്രവാസം മുതല്‍ യേശു വരെ എന്നിങ്ങനെയാണ് തരം തിരിവ് (പട്ടിക ശ്രദ്ധിക്കുക).

    താങ്കള്‍ ദാവീദു മുതല്‍ എന്നതില്‍ ദാവീദിനെ കൂട്ടിയില്ല.
    അത് പോലെ യൊഖൊന്യാവ് ബാബിലോണ്‍ പ്രവാസ കാലത്താണ് ജനിച്ചത്. അപ്പോള്‍ അദ്ദേഹത്തെ ബാബിലോണ്‍ പ്രവാസം മുതലാണ്‌ കൂട്ടേണ്ടത്.

    ഇനി ഒരു ചാര്‍ട്ട് വരച്ചാല്‍ ശരിയാകും

    എബ്രഹാം മുതല്‍ ദാവീദ്‌ വരെ 14 (എബ്രഹാം , ദാവീദ്‌ എന്നിവരെ ഉള്‍പെടുത്തി )
    ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം വരെ 14 (ദാവീദ് , ബാബിലോണ്‍ പ്രവാസത്തിനു മുമ്പ്‌ ജനിച്ച യോശിയാവ് വരെ)
    ബാബിലോണ്‍ പ്രവാസം മുതല്‍ യേശു വരെ 14 (ബാബിലോണ്‍ പ്രവാസ കാലത്ത് ജനിച്ച യൊഖൊന്യാവ് മുതല്‍ യേശു വരെ)


    Matthew 1:17 ഇങ്ങനെ തലമുറകൾ ആകെ അബ്രാഹാം മുതൽ ദാവീദുവരെ പതിന്നാലും ദാവീദു മുതൽ ബാബേൽപ്രവാസത്തോളം പതിന്നാലും ബാബേൽപ്രവാസം മുതൽ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു.
    Matthew 1:11 യോശിയാവു യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേൽപ്രവാസകാലത്തു ജനിപ്പിച്ചു.
    യൊഖൊന്യാവ് എന്നാണു ജനിച്ചത്‌ എന്ന് വ്യക്തമല്ലേ? താങ്കളുടെ ചാര്‍ട്ട് മാറ്റുവാന്‍ അപേക്ഷിക്കുന്നു.

    ReplyDelete
  7. മറ്റുള്ള മറുപടികള്‍ നാളെയോടെ തരാം സാധിക്കുമെന്ന് കരുതുന്നു.

    ReplyDelete
  8. താങ്കള്‍ ദാവീദു മുതല്‍ എന്നതില്‍ ദാവീദിനെ കൂട്ടിയില്ല. അത് പോലെ യൊഖൊന്യാവ് ബാബിലോണ്‍ പ്രവാസ കാലത്താണ് ജനിച്ചത്. അപ്പോള്‍ അദ്ദേഹത്തെ ബാബിലോണ്‍
    ===============


    സാജന്‍, മത്തായി പറയുന്നത് ഇങ്ങനെയാണ്.

    17 ഇങ്ങനെ, അബ്രാഹം മുത. ദാവീദുവരെ പതി-നാലും ദാവീദുമുതല്‍ ബാബിലോണ്‍ പ്രവാസംവരെ പതിനാലും ബാബിലോണ്‍ പ്രവാസം മുതല്‍ ക്രിസ്തുവരെ പതിനാലും തലമുറകളാണ് ആകെയുള്ളത്. (മത്തായി 1:17)

    അതായത് ആകെ 14*3=42 തലമുറകള്‍ വേണം. പക്ഷെ മത്തായി 41 തലമുറകളെ നല്‍കുന്നുള്ളൂ, ഇവയെ എങ്ങനെ വ്യാഖിനിച്ചാലും 42 തലമുറകള്‍ ആക്കാന്‍ കഴിയില്ല. ഏതെങ്കിലും ഒരാളെ രണ്ടു പ്രാവശ്യം എണ്ണിയാല്‍ തലമുറകള്‍ കൂടില്ല.

    താങ്കള്‍ നല്‍കിയ പട്ടികയില്‍ ദാവീദിനെ രണ്ടു പ്രാവശ്യം എണ്ണിയിട്ടാണ് പതിനാല് തികച്ചത്. ദാവീദിനെ രണ്ടു പ്രാവശ്യം എണ്ണിയപ്പോള്‍, സ്വാഭാവികമായും ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം വരെയുള്ളവരുടെ ലിസ്റ്റില്‍ മത്തായി പറഞ്ഞതില്‍ നിന്നും ഒരു തലമുറ കൂടുതല്‍ വരും, അതുകൊണ്ട് ബാബിലോണ്‍ പ്രവാസക്കാലത്ത് ജനിച്ച യൊഖൊന്യാവിനെ, ബാബിലോണ്‍ പ്രവാസത്തിന് ശേഷമുള്ളവരുടെ കൂടെ ചേര്‍ത്തു.

    ReplyDelete
  9. ലൂക്കയുടെ സുവിശേഷം

    ലൂക്കായുടെ സുവിശേഷത്തില്‍ ഹെലിയുടെ 'മകന്‍' ജോസഫ്‌ എന്നെഴുതിയത്
    'മരുമകന്‍' എന്ന പദം ഗ്രീക്കില്‍ ഇല്ലാത്തത് കൊണ്ടായിരിക്കും.
    അമ്മായിയമ്മ, മരുമകള്‍ എന്ന പദം

    ഉണ്ടെങ്കിലും 'മരുമകന്‍' എന്ന പദം
    ബൈബിളില്‍ ഉപയോഗിച്ച് കാണുന്നില്ല.

    ഗൂഗിള്‍ γιος-το-δίκαιο എന്ന ഗ്രീക്ക് പദം ട്രാന്‍സ്‌ലേറ്റ് ചെയ്തു
    തരുന്നുണ്ട്. (ശ്രദ്ധിക്കുക, ഈ പരിഭാഷ മരുമകന്‍ എന്നതിന്റെ ഒറ്റ പദം
    അല്ല. son-in-law എന്നതിന്റെ പദാനുപദം മാത്രമാണ്) ആ പദം ഗ്രീക്ക്‌ ബൈബിളില്‍
    ഇല്ല. ഒരു പക്ഷെ മരുമകനെയും മകനായി കാണുന്നത്‌ കൊണ്ടായിരിക്കാം.

    അതുകണ്ടായിരിക്കണം ലൂക്ക വളഞ്ഞു മൂക്ക് പിടിച്ചത്‌. " യേശു ജോസഫിന്റെ
    മകന്‍ എന്ന് (ജനം) വിചാരിച്ചു. " എന്നിട്ട് ജോസഫ്‌ ഹെലിയുടെ 'മകന്‍'
    എന്ന് പറഞ്ഞു തുടഞ്ഞിയത്. യേശു മേരിയുടെ മകന്‍ എന്ന് വച്ചിരുന്നെങ്കില്‍
    ഈ പരാതി ഉണ്ടാകുമായിരുന്നില്ല. പക്ഷെ ഒരു സ്ത്രീയുടെ പേര് ലൂക്ക
    വംശവലിയില്‍ പരാമര്‍ശിച്ചിട്ടില്ല.

    ലൂക്കയും ചരിത്രവും
    താങ്കള്‍ പറഞ്ഞത് ശരിയാണ്. ആദം മുതല്‍ അബ്രാഹം വരെയുള്ള കണക്ക്‌ ശരിയല്ല.
    കാരണം ഈ വംശാവലി എഴുതിയത് തന്നെ മോശയുടെ കാലത്തോ അതിനു ശേഷമോ ആണെന്നാണ്‌
    നിഗമനം . ആദത്തിന്റെ സന്തതി പരമ്പരയിലെ പ്രധാനികളുടെ പേര് മാത്രമേ
    അതിലുണ്ടാകാന്‍ വഴിയുള്ളൂ. പഴയ നിയമത്തില്‍ നിന്ന് അത് പകര്‍ത്തുക
    മാത്രമേ ലൂക്കയുടെ സുവിശേഷകന്‍ ചെയ്തിരിക്കുക.

    എന്തുകൊണ്ട് ലൂക്കായുടേയും മത്തായിയുടെയും തലമുറകളില്‍ വലിയ വ്യത്യാസം?

    ജോസഫിന്റെ പരമ്പരയില്‍ വൈകി വിവാഹം കഴിക്കുന്നവരായിരികാം. അല്ലെങ്കില്‍
    അവസാനത്തെ മകന്റെ പമ്പരയിലൂടെയാകും യേശുവിന്റെ തലമുറയില്‍
    എത്തിയിരിക്കുക. മേരിയുടെ തലമുറയില്‍ മറിച്ചായിരിക്കും. (വെറും ഒരു
    സാധ്യത മാത്രമാണിത്.)

    ReplyDelete
  10. മത്തായി ആദ്യ വചനം തന്നെ "അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി" എന്നാണു. പക്ഷെ അതില്‍ gennaō എന്ന പദം അല്ല ഉപയോഗിച്ചിരിക്കുന്നത്.

    മത്തായിയുടെ സുവിശേഷവും പഴയ നിയമവും (ദിനവൃത്താന്തം) താരതമ്യപെടുത്തുമ്പോള്‍ മത്തായി ചില പേരുകള്‍ വിട്ടു കളഞ്ഞത് കാണാം.(ഇത് താങ്കള്‍ ബ്ലോഗില്‍ ചൂണ്ടി കാട്ടിയിരുന്നു). ചില ഊഹങ്ങള്‍ ഇതിന്റെ പിന്നില്‍ ഉണ്ട്.

    1. അപ്രധാനരോ യേശുവിന്റെ വംശാവലിയില്‍ എഴുത്താന്‍ യോഗ്യതയില്ലെന്ന്
    തോന്നിയവരെയോ ആയവരെ മത്തായി മനപൂര്‍വം വിട്ടുകളഞ്ഞു.

    2. പതിനാലിന്റെ കണക്ക് ശരിയാകാന്‍ മത്തായി മനപൂര്‍വം ചിലരെ വിട്ടുകളഞ്ഞു.

    3. പേരുകളിലെ സാമ്യം മൂലം ഹീബ്രു സ്ക്രിപ്റ്റ്‌ പകര്‍ത്തുമ്പോള്‍
    അബദ്ധത്തില്‍ ചില പേരുകള്‍ വിട്ടുകളഞ്ഞു .

    ഇത് മൂന്നായാലും ദാവീദിന്റെ വംശത്തിലല്ല യേശു ജനിച്ചത് എന്ന് വരുന്നില്ലല്ലോ? തലമുറകളിലെ എണ്ണത്തിന്റെ കാര്യത്തില്‍ അല്ലേ വ്യത്യാസം വരുന്നുള്ളൂ.

    ReplyDelete
  11. താങ്കള്‍ പറഞ്ഞത് ശരിയാണ്; ദാവീദിനെ രണ്ടു പ്രാവശ്യം കൂട്ടിയിട്ടുണ്ട്. കാരണം ലളിതമാണ്. മത്തായി എഴുതിയിരിക്കുന്നത് തന്നെ അങ്ങിനെയാണ് !

    സംശയം ഉണ്ടെങ്കില്‍ ആ വചനം നോക്കൂ...

    17 ഇങ്ങനെ, അബ്രാഹം മുതല്‍ ദാവീദുവരെ പതിനാലും ദാവീദുമുതല്‍ ബാബിലോണ്‍ പ്രവാസംവരെ പതിനാലും ബാബിലോണ്‍ പ്രവാസം മുതല്‍ ക്രിസ്തുവരെ പതിനാലും തലമുറകളാണ് ആകെയുള്ളത്. (മത്തായി 1:17)

    "അബ്രാഹം മുതല്‍ " എന്ന് പറഞ്ഞപ്പോള്‍ അബ്രാഹത്തിനെ നമ്മള്‍ ഉള്‍പെടുത്തിയില്ലേ? അപ്പോള്‍ പിന്നെ "ദാവീദ്‌ മുതല്‍ " എന്ന് പറയുന്നിടത്ത് ദാവീദിനെ വിട്ടുകളയാണോ?

    അബ്രഹാം മുതല്‍ യേശു വരെ 42 തലമുറകള്‍ ഉണ്ടെന്ന്‍ മത്തായി ഒരിടത്തും പറഞ്ഞിട്ടില്ല. ഉണ്ടെങ്കിലല്ലേ 41 ന്റെ കണക്ക്‌ പ്രസക്തം ആകുന്നുള്ളൂ. നമ്മള്‍ മത്തായി പറഞ്ഞ കാര്യങ്ങളല്ലേ നോക്കേണ്ടതുള്ളൂ ? അതില്‍ തെറ്റുണ്ടുനാണ് താങ്കള്‍ ബ്ലോഗില്‍ പറഞ്ഞത്‌. അത് ശരിയല്ല എന്നാണ് ഞാന്‍ മുമ്പിലെ കമന്റില്‍ പറഞ്ഞത്‌.

    ReplyDelete
  12. അതുകൊണ്ട് ബാബിലോണ്‍ പ്രവാസക്കാലത്ത് ജനിച്ച യൊഖൊന്യാവിനെ, ബാബിലോണ്‍ പ്രവാസത്തിന് ശേഷമുള്ളവരുടെ കൂടെ ചേര്‍ത്തു.


    താങ്കള്‍ പറഞ്ഞ ഈ പോയിന്റ് ഞാന്‍ ശ്രദ്ധിച്ചില്ല. ഒരു പക്ഷെ ഞാന്‍ നേരത്തെ പറഞ്ഞ പോയിന്റ് താങ്കള്‍ ശ്രദ്ധിചിരിക്കില്ല. ആവര്‍ത്തിക്കാം...
    ---
    Matthew 1:11 യോശിയാവു യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേൽപ്രവാസകാലത്തു ജനിപ്പിച്ചു.

    യൊഖൊന്യാവ് എന്നാണു ജനിച്ചത്‌ എന്ന് വ്യക്തമല്ലേ?
    ---
    ഇദ്ദേഹത്തെ ഏതു കാലത്തില്‍ കൂട്ടണം എന്നാണു താങ്കളുടെ അഭിപ്രായം ? ബാബിലോണ്‍ പ്രവാസ കാലത്തിനു മുമ്പോ അതിനു ശേഷമോ?

    ReplyDelete
  13. സാജന്‍, മറുപടികള്‍ക്ക് നന്ദി, രണ്ടു പേരും ഈ വിഷയത്തില്‍ പറയാനുള്ളതെല്ലാം പറഞ്ഞു എന്ന് കരുതുന്നതിനാല്‍, ചര്‍ച്ച അവസാനിപ്പിക്കുന്നു.

    ReplyDelete
  14. പലതിനും മറുപടി കിട്ടിയില്ല. എങ്കിലും പരാതിയൊന്നും ഇല്ല. മറ്റൊരു വിഷയത്തില്‍ കാണും വരേയ്ക്കും ഗുഡ്‌ ബൈ.

    ReplyDelete